കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസ്സിസ്റ്റന്റ് വിജിലൻസ് പിടിയിൽ.
മലപ്പുറം : മലപ്പുറം ജില്ലയിലെ, എടരിക്കോട് വില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ചന്ദ്രൻ 25,000 രൂപ കൈക്കൂലി വാങ്ങവെ ഇന്ന് (25.02.2023) വിജിലന്‍സിന്‍റെ പിടിയിലായി. മലപ്പുറം ജില്ലയിലെ, മാറാക്കര സ്വദേശിയായ മുസ്തഫയുടെ ബന്ധുവിന്റെ വീടിന് ഭീഷണിയായ മൺതിട്ട നീക്കം ചെയ്യുന്നതിനും, അവിടെനിന്ന് കിട്ടുന്ന വെട്ടുകല്ല് ഉപയോഗിച്ച് ചുറ്റുമതില്‍ കെട്ടുന്നതിനുമുള്ള പണികള്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ആരംഭിച്ചിരുന്നു. അന്നേദിവസം ഉച്ചയോടെ ഈ വിവരം അറിഞ്ഞ എടരിക്കോട് വില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ആയ ചന്ദ്രൻ സ്ഥലത്ത് എത്തിപണി നിർത്തിവയ്ക്കാൻ വാക്കാല്‍ ആവശ്യപ്പെടുകയുണ്ടായി. തുടർന്ന് മുസ്തഫ വൈകുന്നേരം 5 മണിയോടെ വില്ലേജ് ഓഫീസിലെത്തി ചന്ദ്രനെ കണ്ട് സംസാരിച്ചതിലും, രാത്രി 9 മണിക്ക് ഫോണ്‍ മുഖാന്തിരം സംസാരിച്ചതിലും പണി നിർത്തി വയ്ക്കാതിരിക്കുന്നതിനും, പണി തുടരുന്നതിനുമായി 50,000 രൂപ കൈക്കൂലിയായി വേണമെന്ന് ചന്ദ്രൻ ആവശ്യപ്പെട്ടു. പരാതിക്കാരൻ ഈ വിവരം വിജിലൻസ്, മലപ്പുറം യൂണിറ്റ് ഡി.വൈ.എസ്.പി ശ്രീ . ഫിറോസ് എം. ഷഫീഖിനെ അറിയിക്കുകയും അദ്ദേഹത്തിന്‍റെ നേത്രുത്വത്തിലുള്ള വിജിലന്‍സ് സംഘം കെണി ഒരുക്കി ഇന്ന് 03.00 മണിയോടെ വില്ലേജ് ഓഫീസ് പരിസരത്ത് വച്ച് പരാതിക്കാരനായ മുസ്തഫയില്‍ നിന്നും ആദ്യ ഗഡുവായ 25,000 രൂപ ചന്ദ്രൻ കൈക്കൂലി വാങ്ങവെ വിജിലൻസ് സംഘം കയ്യോടെ പിടികൂടുകയാണ് ഉണ്ടായത്. അറസ്റ്റിലായ പ്രതിയെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. വിജിലൻസ് സംഘത്തിൽ വിജിലന്‍സ്, മലപ്പുറം യൂണിറ്റ് ഡി.വൈ.എസ്.പി ഫിറോസ് എം. ഷഫീഖിനെ കൂടാതെ ഇൻസ്പെക്ടർമാരായ ജ്യോതീന്ദ്ര കുമാര്‍, ഗിരീഷ്, സബ് ഇൻസ്പെക്ടര്‍മാരായ സജി, ശ്രീനിവാസന്‍, മോഹനകൃഷ്ണന്‍ അസിസ്റ്റന്റ്റ് സബ് ഇൻസ്പെക്ടര്‍മാരായ ഹനീഫ, മുഹമ്മദ് സലിം, എസ്.സി.പി.ഒ മാരായ പ്രിജിത്ത്, സുബിന്‍, ഹാരിസ്, ശ്യാമ, നിഷ എന്നിവരടങ്ങിയ വിജിലന്‍സ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Comments