എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി പിടിയിൽ. News crime
കൊല്ലം : സ്വകാര്യ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി പിടിയിൽ. തിരുവനന്തപുരം കഴക്കൂട്ടം കരിയിൽ കെ.പി 14/13 എസ്.എ നിവാസിൽ കമാലുദീൻ മകൻ അൽഹാദ് (42) ആണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്. കരിക്കോട് സ്വദേശിയായ പെൺകുട്ടിക്ക് ബാംഗ്ലൂരിൽ സ്വകാര്യ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് സിറ്റ് വാങ്ങി നൽകാം എന്ന് വാഗ്ദാനം ചെയ്താണ് ഇയാൾ തട്ടിപ്പ് നടത്തിയത്. 2019 മുതൽ വിവിധ സമയങ്ങളിലായി പ്രതി പെൺകുട്ടിയുടെ മാതാവിന്റെ കൈയിൽനിന്നും 1057015/- രൂപ കബളിപ്പിച്ച് കൈക്കലാക്കി. പെൺകുട്ടിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത വെസ്റ്റ് പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ തിരുവനന്തപുരം ജില്ലയിലെ മണ്ണന്തല, കന്റോൺമെന്റ്, വഞ്ചിയൂർ പോലീസ് സ്റ്റേഷനുകളിയായി സമാന രീതിയിൽ തട്ടിപ്പ് നടത്തിയതിന് കേസുകൾ നിലവിലുണ്ട്. കൊല്ലം ജില്ലയിൽ സമാന രീതിയിൽ മറ്റു പലരെയും ഇയാൾ കബളിപ്പിച്ചിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. കൊല്ലം വെസ്റ്റ് ഇൻസ്‌പെക്ടർ ഷെഫിക്കിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ അനീഷ്, ഓമനക്കുട്ടൻ നായർ, സിപിഒ ദീപു ദാസ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Comments