യുവാക്കള്‍ക്കിടയിലെ ലഹരി ഉപയോഗം കുടുംബജീവിതത്തെ ശിഥിലമാക്കുന്നു; സംയുക്ത ബോധവത്ക്കരണത്തിനൊരുങ്ങി വനിതാ കമ്മീഷന്‍; 30-40 വയസ്സുകള്‍ക്കിടയിലുള്ള യുവാക്കള്‍ക്കിടയില്‍ വിവാഹ ബന്ധം വേര്‍പിരിയുന്നത് വര്‍ധിച്ചു വരികയാണ്. News

ഫോട്ടോ : വനിതാകമ്മീഷന്‍ അംഗം അഡ്വ.പി. കുഞ്ഞയിഷ കാസര്‍കോട് കളക്ടറേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തുന്നു








യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗവും സൈബര്‍ കുറ്റകൃത്യങ്ങളും കുടുംബജീവിതത്തെ ശിഥിലമാക്കുന്നുവെന്നും പോലീസും എക്‌സൈസും തദ്ദേശ സ്ഥാപനങ്ങളും ജാഗ്രതാ സമിതിയും ചേര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ ബോധവത്ക്കരണം നല്‍കുമെന്നും വനിതാകമ്മീഷന്‍ അംഗം അഡ്വ.പി. കുഞ്ഞയിഷ പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. 30-40 വയസ്സുകള്‍ക്കിടയിലുള്ള യുവാക്കള്‍ക്കിടയില്‍ വിവാഹ ബന്ധം വേര്‍പിരിയുന്നത് വര്‍ധിച്ചു വരികയാണ്. ഇവര്‍ക്കിടയില്‍ ഗാര്‍ഹിക പീഢനവും സൈബര്‍ കുറ്റ കൃത്യങ്ങളും വര്‍ധിക്കുന്നു. കുടുംബ പ്രശ്നങ്ങൾ രൂക്ഷമാകുന്നതിനു മുൻപേ പരിഹാരം കണ്ടെത്തുന്നതിന് ജാഗ്രതാ സമിതികള്‍ക്കുള്ള പരിശീലനം നടന്നു വരികയാണെന്നും കമ്മീഷന്‍ അംഗം പറഞ്ഞു. സ്‌കൂളുകളിലും കോളേജുകളിലും തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് തലത്തിലുമായി വിവിധ വിഭാഗങ്ങളിലുള്ളവര്‍ക്ക് കമ്മീഷന്‍ ബോധവത്ക്കരണം നല്‍കി വരുന്നുണ്ട്.
വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലൂടെ വിവാഹത്തിന് മുന്‍പും ശേഷവുമുള്ള കൗണ്‍സിലിങ്ങ് നല്‍കി വരുന്നുണ്ട്. വിവാഹ രജിസ്ട്രേഷന് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള വിവാഹ പൂര്‍വ്വ കൗണ്‍സിലിങ് സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാക്കണമെന്ന് വനിതാ കമ്മീഷന്‍ സര്‍ക്കാറിനോട് ശുപാര്‍ശ്ശ ചെയ്തിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ ജാഗ്രതാ സമിതികള്‍ മെച്ചപ്പെട്ട പ്രവര്‍ത്തനമാണ് നടത്തുന്നത്. ജില്ലയിൽ കമ്മീഷന് മുന്നിലെത്തുന്ന പരാതികളുടെ എണ്ണവും കുറവാണെന്ന് കമ്മീഷന്‍ അംഗം പറഞ്ഞു. ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള പ്രോത്സാഹനമായി അവാര്‍ഡ് ഏര്‍പ്പെടുത്തിയിരുന്നു. ആദ്യത്തെ അവാര്‍ഡ് നേടിയത് കാസര്‍കോട് ജില്ലാപഞ്ചായത്തിന്റെ ജാഗ്രതാ സമിതിയാണ്. ഈവര്‍ഷം അവാര്‍ഡ് തുക 50,000 രൂപയാക്കി യിട്ടുണ്ട്.
സിറ്റിങില്‍ 21 പരാതികള്‍ പരിഗണിച്ചു. ആറ് പരാതികള്‍ തീര്‍പ്പാക്കി. 15 പരാതികള്‍ അടുത്ത സിറ്റിങിലേക്ക് മാറ്റിവെച്ചു. ഗാര്‍ഹിക പീഡനം, വഴി തര്‍ക്കം, സൈബര്‍ കുറ്റകൃത്യങ്ങള്‍, ഡി.എന്‍.എ ടെസ്റ്റ് നടത്തുന്നതിന് നിയമ സഹായം തുടങ്ങിയ വിഷയങ്ങളാണ് ഇന്നത്തെ സിറ്റിങില്‍ വിഷയമായതെന്ന് കമ്മീഷന്‍ അംഗം പി. കുഞ്ഞയിഷ പറഞ്ഞു. അഡ്വ. ഇന്ദിരാവതി, വനിതാ സെല്‍ എസ്.എച്ച്.ഒ വി.സീത, എ.എസ്.ഐ പി.ജെ.സക്കീന, ഫാമിലി കൗണ്‍സിലര്‍ രമ്യമോള്‍, കമ്മീഷന്‍ ഉദ്യോഗസ്ഥരായ ബൈജു ശ്രീധരന്‍, പി.ശ്രീജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.




ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.