വി മുരളീധരന്‍ വികസനം മുടക്കി വകുപ്പ് മന്ത്രി : പിഎ മുഹമ്മദ് റിയാസ്; കേരളത്തിൽ ജനിച്ചു വളർന്ന മുരളീധരൻ ഇന്നുവരെ കേരളത്തിന്റെ വികസന കാര്യത്തിൽ അനുകൂലമായി ഒരു വാക്കുപോലും പറഞ്ഞിട്ടില്ല.
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ ജന്മി-കുടിയാൻ ബന്ധമല്ല നിലനിൽക്കുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ജന്മി-കുടിയാൻ ബന്ധങ്ങൾ അവസാനിപ്പിക്കാൻ കേരളത്തിൽ ഉജ്ജ്വല പോരാട്ടങ്ങള്‍ നടന്നിട്ടുണ്ട്. വി മുരളീധരൻന്മാര്‍ അക്കാര്യം ഓർക്കണം എന്നും അദ്ദേഹം പറഞ്ഞു. കായംകുളത്ത് നവകേരള സദസ്സിൽ പങ്കെടുക്കുകയായിരുന്നു മന്ത്രി.
കേരളത്തിന് അര്‍ഹമായ വിഹിതം ലഭ്യമാക്കുന്നത് ഉള്‍പ്പെടെ ഉള്ള കാര്യങ്ങളില്‍ നിരന്തരം അസത്യം പ്രചരിപ്പിക്കുകയായാണ് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളത്തിൽ ജനിച്ചു വളർന്ന മുരളീധരൻ ഇന്നുവരെ കേരളത്തിന്റെ വികസന കാര്യത്തിൽ അനുകൂലമായി ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. കേരളത്തിന്റെ വികസനം മുടക്കാനുള്ള കേന്ദ്രമന്ത്രി എന്ന നിലയിലാണ് ആദ്ദേഹം പ്രവർത്തിക്കുന്നത്. കേന്ദ്രവും കേരളവും തമ്മിൽ ജന്മി കുടിയാൻ ബന്ധമാണ് ഉള്ളത് എന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് അദ്ദേഹവും മറ്റു ബിജെപി നേതാക്കളും പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്. കേരളത്തിലെ റയിൽവെയോട് കേന്ദ്രം കാണിക്കുന്നത് കടുത്ത ക്രൂരതയാണ്. ഏറ്റവും കൂടുതൽ വരുമാനം റയിൽവെക്ക് നൽകുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. എന്നാൽ അതിനനുസരിച്ചുള്ള പരിഗണന കേരളത്തിന് ലഭിക്കുന്നില്ല. വന്ദേഭാരത് വന്നത് നല്ല കാര്യം. എന്നാൽ അത് ഇത്രയും വൈകിച്ചത് അനീതിയല്ലേ. ഇപ്പോൾ വന്ദേ ഭാരത്തിനു വേണ്ടി മറ്റു വണ്ടികൾ അനിശ്ചിതമായി പിടിച്ചിടുന്നു. ജനറൽ കോച്ചുകളുടെ എണ്ണം കുറച്ച് എ സി കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. ജനറൽ കോച്ചുകളുടെ എണ്ണം കുറച്ചതോടെ തിരക്ക് സഹിക്കാൻ കഴിയാതെ പലരും യാത്രക്കിടയിൽ കുഴഞ്ഞു വീഴുന്നു. കേരളത്തിന് ഇപ്പോഴും ഒരു റെയിൽവേ സോൺ അനുവദിച്ചിട്ടില്ല. അനുവദിച്ച കോച്ച് ഫാക്ടറി എന്തായെന്ന് അറിയില്ല. യുഡിഎഫ് എംപിമാർ ഇതിനെക്കുറിച്ചു മിണ്ടുന്നില്ല. അതിവേഗപ്പാത കേരളത്തിൽ ഇപ്പോഴും ഇല്ല. വേഗത്തിൽ വണ്ടി ഓടാൻ കേരളത്തിൽ 626 വളവുകൾ നികത്തണം എന്ന് റെയിൽവേ തന്നെ പറയുന്നു. അതിനേക്കാൾ ലാഭകരമാണ് എൽഡിഎഫ് മുന്നോട്ടു വച്ച കെ റെയിൽ. പാത ഇരട്ടിപ്പിക്കലിന് ആകെയുള്ള തുകയുടെ ഒരു ശതമാനത്തിൽ താഴെ ആണ് കേരളത്തിന് അനുവദിച്ചത്. സർവ മേഖലയിലും കേന്ദ്രം കേരളത്തോട് അവഗണന കാണിക്കുമ്പോൾ അതിനെ ഒന്നിച്ച് നിന്ന് എതിർക്കുന്നതിനു പകരം ബിജെപിയുടെ അതെ നിലപാട് സ്വീകരിക്കുകയാണ് കേരളത്തിലെ പ്രതിപക്ഷ നേതാവ്. കേന്ദ്രത്തിനെതിരെ ഒന്നിച്ച് സമരം ചെയ്യാം എന്ന ഇടതുപക്ഷതത്തിന്‍റെ നിലപാടിനോട് അനുകൂലമായി പ്രതികരിക്കാൻ അദ്ദേഹം തയ്യാറാകുന്നില്ല. എന്നാൽ കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായും അല്ലാതെയും കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയാണ് എന്ന അഭിപ്രായത്തോട് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി കഴിഞ ദിവസം അനുകൂലിച്ചു. ഒന്നിച്ചുള്ള പോരാട്ടത്തിന് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രം കേരളത്തെ അവഗണിക്കുന്നില്ല എന്നായിരുന്നു നവകേരള സദസ് ആരംഭിച്ച നവംബർ 18 നു മുൻപ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. എന്നാൽ കേന്ദ്ര അവഗണന ഉണ്ടെന്ന് പ്രതിപക്ഷ നേതാവിന് ഇപ്പോള്‍ സമ്മതിക്കേണ്ടി വന്നിരിക്കുന്നു.
നവകേരള സദസ്സ് ഉയത്തിപ്പിടിച്ച ആശയങ്ങൾ ജനവികാരം ആയി മാറി എന്ന് ബോധ്യം വന്നതോടെയാണ് പ്രതിപക്ഷ നേതാവിന് ഇപ്പോൾ നിലപാട് മാറ്റേണ്ടി വന്നത്. നവകേരള സദസ്സിനെ പല തരത്തിൽ തകർക്കാനാണ് പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ തുടക്കത്തിലേ ശ്രമിച്ചത്. ആദ്യം ബസിനെക്കുറിച്ച് കുപ്രചാരങ്ങൾ നടത്തി. ഗീബൽസ് പോലും ലജ്ജിച്ചുപോകുന്ന നുണകൾ ആണ് അദ്ദേഹം പ്രചരിപ്പിച്ചത്. പിന്നീട് ഇത് അശ്ളീല സദസ്സായാണെന്നു പറഞ്ഞു. അതും പരാജയപ്പെട്ടപ്പോൾ മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്ഷേപിക്കാൻ ശ്രമിച്ചു. പിന്നെ കനഗോലുവിന്‍റെ നിർദേശപ്രകാരം ബസിനുമുന്നിൽ ചാടി രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമിച്ചു. എന്നാൽ കേന്ദ്രം കാണിക്കുന്ന അവഗണനക്കെതിരെ ഒന്നിക്കണമെന്ന നാടിന്‍റെ ആവശ്യത്തോട് മുഖം തിരിക്കുകയാണ് ആദ്ദേഹം. ജിഎസ് ടി, റവന്യൂ ഗ്രാൻഡ് തുടങ്ങി പല ഇനങ്ങളിലായി 57000 കോടി രൂപയാണ് കേന്ദ്രം കേരളത്തിന് നൽകാനുള്ളത്. ഇത് ലഭിച്ചാൽ തന്നെ സംസ്ഥാനം വികസനമേഖലയില്‍ കുതിക്കും . കേരളത്തിന്‍റെ വായ്പാ പരിധി വെട്ടിക്കുറച്ചു. എന്തിനു, എൽഡിഎഫ് ആണ് ഭരിക്കുന്നതെന്നു ഒറ്റക്കാരണത്താൽ സ്‌കൂൾ കുട്ടികൾക് ഉച്ച ഭക്ഷണം നൽകാനുള്ള തുകപോലും കേന്ദ്രം നിഷേധിക്കുന്നു. പക വീട്ടലിന്റെ ഭാഗമാണ് ഇത്. ഇതിനെതിരെ കേരളത്തിലെ പ്രതിപക്ഷ നേതാവോ യുഡിഎഫ് എംപിമാരോ ഒരക്ഷരം മിണ്ടുന്നുണ്ടോ.
ഇങ്ങനെ എല്ലാ നിലയിലും കേരളത്തെ കഴുത്തു ഞെരിച്ചു കൊല്ലാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. ഇതിനെതിരെ ഒന്നിച്ചുള്ള സമരമാണ് വേണ്ടത്. അതിനു പ്രതിപക്ഷം തയ്യാറാകണമെമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

Comments