എഴുത്ത് വലിയൊരു സമരമുറ: നാം എന്നും നിലകൊള്ളേണ്ടത് വേട്ടയാടപ്പെടുന്ന ഇരകളുടെ കൂടെ ഹൃദയപക്ഷത്ത്: അംബികാസുതൻ മാങ്ങാട്. •
കണ്ണൂർ : പിണറായി എ.കെ.ജി മെമ്മോറിയൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയും വെണ്ടുട്ടായി പൊതു ജന വായനശാലയും സംയുക്തമായി പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഡോ. അംബികാ സുതൻ മാങ്ങാടുമായി സർഗ്ഗ സംവാദം നടത്തി. മുതിർന്ന സാഹിത്യകാരൻ മാരുമായി വിദ്യാർത്ഥികൾ തുടർച്ചയായി നടത്തുന്ന സംവാദ പരിപാടിയായ കാൽപാടുകൾ എന്ന പരിപാടിയുമായി ബന്ധപ്പെട്ടാണ് സാഹിത്യസംവാദം നടത്തിയത്. കാസർക്കോടുള്ള അദ്ദേഹ വസതിയിലെത്തിയാണ് വിദ്യാർഥികൾ അദ്ദേഹവുമായി സംവദിച്ചത്. എട്ടാം തരത്തിൽ പഠിക്കുന്ന പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട രണ്ടു മത്സ്യങ്ങൾ എന്ന അദ്ദേഹത്തിൻ്റെ കഥയെ അടിസ്ഥാനമാക്കിയും അദ്ദേഹത്തിൻ്റെ രചനാ ലോകത്തിലൂന്നിയുമാണ് സംവാദം പുരോഗമിച്ചത്. എഴുത്ത് വലിയൊരു സമരമുറയാണെന്നും നാം എന്നും വേട്ടയാടപ്പെടുന്ന ഇരകളുടെ കൂടെ, ഹൃദയപക്ഷത്താണ് നില കൊള്ളേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻഡോസൾഫാൻ ദുരിത മേഖലയെ ക്കുറിച്ചും അവരനുഭവിച്ചു കൊണ്ടിരിക്കുന്ന തീരാ ദുരിതത്തെക്കുറിച്ചും അങ്ങനെ പ്രവർത്തിക്കുമ്പോൾ നേരിടേണ്ടി വന്ന വൈതരണികളെ ക്കുറിച്ചും കുട്ടികളോട് മനസ്സ് തുറന്ന് സംവദിച്ചു. സ്കൂൾ വിദ്യാരംഗം കോർഡിനേറ്ററായ സമന്വിത, ഷർമ്മിഷ്ഠ, തൃതീയ, അന്വയ തുടങ്ങിയ വിദ്യാർത്ഥികൾ ചർച്ചയെ മുന്നോട്ട് നയിച്ചു. പ്രധാന അധ്യാപകൻ കെ.വി.സുരേന്ദ്രൻ, വായനശാലാ പ്രസിഡൻ്റ് പി.വിനോദൻ, സീനിയർ അസിസ്റ്റൻ്റ് തങ്കമണി, തലശ്ശേരി നോർത്ത് ഉപജില്ലാ വിദ്യാരംഗം കോർഡിനേറ്ററും കവയിത്രിയും മലയാളം അധ്യാപികയുമായ വി.റീന, പി. ടി. എ പ്രസിഡന്റ് രാജൻ കോമത്ത്, ആശാദീപ, എം.എ.അനിൽകുമാർ, എൻ സന്ധ്യ എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.


Comments