വ്യാജ ഓൺലൈൻ ട്രേഡിംഗ് മട്ടന്നൂർ സ്വദേശിയായ ഡോക്ടറുടെ 4 കോടി 43 ലക്ഷം രൂപ തട്ടിയ കേസില്‍ ചെന്നൈ സ്വദേശികൾ അറസ്റ്റിൽ. Newsofkeralam
കണ്ണൂര്‍: വാട്സ്ആപ്പ് വഴി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗ് വഴി മികച്ച വരുമാനം ഉണ്ടാക്കാമെന്ന് പറഞ്ഞ് കണ്ണൂര്‍ മട്ടന്നൂർ സ്വദേശിയായ ഡോക്ടറിൽ നിന്നും 4,43,20,000 രൂപ തട്ടിയ കേസിലാണ് ചെന്നൈ മങ്ങാട് സൈദ് സാദിഖ് നഗർ സ്വദേശികളായ മഹബൂബാഷ ഫാറൂഖ് (39), റിജാസ് (41) എന്നിവരെയാണ് കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷൻ അന്വേഷണ സംഘം ചെന്നൈയിൽ എത്തി അതി സാഹസികമായി അറസ്റ് ചെയ്തത്. ഷെയര്‍ ട്രെഡിങ് നടത്തുന്നതിനായി പ്രതികള്‍ ഉള്‍പ്പെടുന്ന വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പരാതിക്കാരനെ ക്കൊണ്ട് upstox എന്ന കമ്പനിയുടെ വെൽത്ത് പ്രോഫിറ്റ് പ്ലാൻ സ്‌കീമിലൂടെ വാൻ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ചു വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് വാട്സ്ആപ്പ് വഴിയുള്ള നിർദേശങ്ങൾക്കനുസരിച് പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ഓരോ തവണ ഇൻവെസ്റ്റ് നടത്തുമ്പോളും വ്യാജ ട്രേഡിങ്ങ് ആപ്പ്ളിക്കേഷനിൽ വലിയ ലാഭം കാണിക്കുകയും പരാതിക്കാരന്‍ പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ പല സാങ്കേതിക കാരണങ്ങളും പറഞ്ഞ് വീണ്ടും പണം വാങ്ങുകയും പിന്‍വലിക്കാന്‍ സാധിക്കാതെ വരികയും വന്നതോടെയാണ് ഇത് തട്ടിപ്പാണെന്ന് മനസിലായത്. പരാതിക്കാരന്റെ അക്കൌണ്ടിൽ നിന്നും നഷ്ടപ്പെട്ട തുകയിൽ 40 ലക്ഷത്തോളം രൂപ പ്രതികൾ കൈകാര്യം ചെയ്ത ബാങ്ക് അക്കൗണ്ടിൽ ലഭിച്ചിട്ടുണ്ട്. തട്ടിയെടുത്ത പണം പ്രതികളുടെ അറിവോടെ എടിഎം വഴി പിൻവലിക്കുകയും ബാക്കി തുക ഇന്റർനെറ്റ് ബാങ്കിംഗ് വഴി വിവിധ അക്കൌണ്ടുകളിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് ഐ.പി.എസിന്റെ നിർദേശപ്രകാരം അഡിഷണൽ എസ്പി സജേഷ് വാഴാളപ്പിലിന്റെ മേൽനോട്ടത്തിൽ കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് ഇൻസ്‌പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിൽ ഗ്രേഡ് എസ്.ഐ ഉദയകുമാർ, ഗ്രേഡ് എ.എസ്.ഐ പ്രകാശൻ, സിപിഒ ദിജിൻരാജ്, സീനിയർ സിപിഒ ജിതിൻ, സിപിഒ സുദാൽ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു അന്വേഷണം നടത്തിവരികയായിരുന്നു. അക്കൗണ്ട് നമ്പറുകളും ഫോൺ കോളുകളും ഐഎംഇഐ നമ്പറുകളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ നിന്നുമാണ് പ്രതികളെ കണ്ടെത്തിയത്. സൈബർ പോലീസ് സ്റ്റേഷൻ എസ്.ഐ പ്രജീഷ് ടി പി, എ.എസ്.ഐ ജ്യോതി, സിപിഒമാരായ സുനിൽ, ജിതിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ ചെന്നൈയിൽ നിന്നും കസ്റ്റഡിയിൽ എടുത്തത്.

Comments