മാട്രിമോണിയൽ സൈറ്റിലൂടെ പരിചയം, ഡോക്ടറാണെന്നു പറഞ്ഞു പ്രണയം: യുവതിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത ത്രിപുര സ്വദേശികൾ പിടിയിൽ.
മാട്രിമോണിയൽ വെബ് സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ-ലെ ഡോക്ടറാണെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് 22,75,000 രൂപ തട്ടിയെടുത്ത ത്രിപുര സ്വദേശികളെ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. കുമാർ ജമാതിയ (36) സഞ്ജിത് ജമാതിയ (40) സൂരജ് ദെബ്ബർമ (27) എന്നിവരെയാണ് ത്രിപുരയിലെ തെലിയമുറ എന്ന സ്ഥലത്തുനിന്നും പിടികൂടിയത്. വെബ്‌സൈറ്റിലെ വിവരങ്ങൾ ശേഖരിച്ച പ്രതികൾ യുവതിയെ വാട്സാപ്പ് വഴി ബന്ധപ്പെടുകയും വേൾഡ് ഹെൽത്ത് ഓർഗനൈസേഷനിലെ ഡോക്ടറാണെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് വിവാഹലോചന നടത്തി പ്രണയത്തിലാകുകയും, തുടർന്നു യുവതിയുടെ പേരിൽ വിദേശത്ത് ബിസിനസ്സ് ആരംഭിക്കാം എന്നു പറഞ്ഞ് യുവതിയുടെ പക്കൽ നിന്നും ഇരുപത്തിരണ്ട് ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി കരസ്ഥമാക്കുകയുമായിരുന്നു. മാട്രിമോണിയൽ സൈറ്റുകൾ വഴി വിവാഹ ആലോചനകൾ ക്ഷണിച്ച് പരസ്യം നൽകുന്ന യുവതികളുടെ പ്രൊഫൈൽ പരിശോധിച്ച് വ്യക്തിഗത വിവരങ്ങൽ കരസ്ഥമാക്കി അവരുമായി നവമാധ്യമങ്ങളിലൂടെ സംവദിച്ച് വിശ്വാസത്തിലെടുത്ത് കബളിപ്പിക്കുന്നതാണ് ഇവരുടെ രീതി. ഇതിനായി വിവിധ പേരിലുള്ള വ്യാജ ഫെയ്സ്ബുക്ക്, വാട്സാപ്പ് അക്കൗണ്ടുകളാണ് പ്രതികൾ ഉപയോഗിച്ചിരുന്നത്. സൈബർ ക്രൈം പോലീസ് സ്റ്റേഷൻ അസ്സിഃ കമ്മീഷണർ പി. പി. കരുണാകന്റെ മേൽനോട്ടത്തിൽ, ഇൻസ്പെക്ടർ പി. ബി. വിനോദ്കുമാർ, എസ്.ഐ കെ.എൻ.ബിജുലാൽ, എസ്.സി.പി.ഒമാരായ ബെന്നി. ബി, അനീഷ്. റ്റി എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ ത്രിപുരയിൽ നിന്നും പിടികൂടാൻ കഴിഞ്ഞത്

Comments