ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ എന്നും ഒപ്പം ; മന്ത്രി പി.എ.മുഹമ്മദ് റിയാസ്. News



ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ കൂടെ ഉണ്ടാകുമെന്നും ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ നിഷേധാത്മക നിലപാട് സ്വീകരിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കരുതലും കൈത്താങ്ങും കാസര്‍കോട് താലൂക്ക് തല അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.



കാസർക്കോട് :  ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം നടത്താത്തതിന്റെ പേരില്‍ ഒരു ശതമാനം പോലും നടക്കാതെ പോകരുത് എന്ന കാഴ്ച്ചപ്പാടാണ് സര്‍ക്കാരിനുള്ളത്. ഇതിനായി പരിപൂര്‍ണ ശ്രമമാണ് സര്‍ക്കാരും ഉദ്യോഗസ്ഥരും നടത്തിവരുന്നത്. സാങ്കേതിക വിദ്യയുടെ സാധ്യതകളെ കൂടി ഉള്‍പ്പെടുത്തി കഴിഞ്ഞ ഏഴു വര്‍ഷമായി കേരള സര്‍ക്കാര്‍ ഈ ശ്രമം തുടരുകയാണ്. അതിന്റെ തുടര്‍ച്ച എന്നോണമാണ് ജനങ്ങളുടെ ദൈനംദിന ജീവിത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എല്ലാ താലൂക്കുകളിലും മന്ത്രിമാര്‍ നേരിട്ടെത്തി അദാലത്തുകള്‍ സംഘടിപ്പിക്കുന്നത്. അടിയന്തിരമായി പരിഹരിക്കാന്‍ പറ്റുന്നവ അദാലത്ത് നടക്കുമ്പോള്‍ തന്നെ പരിഹരിക്കാന്‍ മുന്‍കൈ എടുത്തിട്ടുണ്ട്. സമയമെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടവ പരിഹരിക്കാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ജില്ലയില്‍ പ്രത്യേക ടീം ഉണ്ടാക്കിട്ടുണ്ടെന്നും ജില്ലയില്‍ ആ ടീം നല്ല രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.



സംസ്ഥാന തലത്തില്‍ പരിഹരിക്കേണ്ടവയ്ക്കും പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ജൂണ്‍ 4ന് എല്ലാ അദാലത്തുകളും പൂര്‍ത്തീകരിക്കും. കഠിനാധ്വാനികളായ ഉദ്യോഗസ്ഥര്‍, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ സ്വന്തം വീട്ടിലെ പ്രശ്‌നങ്ങളായി കാണുന്നവര്‍ എന്നിവരും ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഉണ്ട്. ഉദ്യോഗസ്ഥരില്‍ വലിയ ശതമാനം പേരും ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഈ സമീപനം തന്നെയാണ് എടുക്കുന്നത്. എന്നാല്‍ ഒരു മൈക്രോ മൈനോരിറ്റി ഉദ്യോഗസ്ഥര്‍ പ്രശ്‌നങ്ങള്‍ യഥാസമയം പരിഹരിക്കാന്‍ തയ്യാറാകാതെ അത് വലിച്ചു നീട്ടി കൊണ്ടു പോകുന്ന രീതികളും കാണുന്നു. അതിനെതിരെയുള്ള തുടര്‍ച്ചയായ സമരമാണ് ഇത്തരം അദാലത്തുകള്‍. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ നിഷേധാത്മക സമീപനം സ്വീകരിക്കുന്നത് സര്‍ക്കാരിന്റെ നയവുമായി ചേര്‍ന്നതല്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രണ്ട് യാത്രകളാണ് കേരളത്തിലെ രണ്ടു മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തിയത്. അതില്‍ ഒന്ന് വനസദസും മറ്റൊന്ന് തീര സദസുമാണ്. ഈ മേഖലയിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മന്ത്രിമാര്‍ നേരിട്ട് എത്തി പരിഹരിച്ചു. കാസര്‍കോട് ജില്ലയുടെ ഒട്ടെറെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ സ്വതന്ത്രമായി ഇടപെടലുകളാണ് നടത്തി വരുന്നതെന്നും മന്ത്രി പറഞ്ഞു.


കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന അദാലത്തില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കേരള തുറമുഖം, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മുഖ്യപ്രഭാഷണം നടത്തി. സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, കാസര്‍കോട് മുന്‍സിപ്പാലിറ്റി വൈസ് ചെയര്‍ പേഴ്‌സണ്‍ സി.എ.സൈമ, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ജി.മാത്യു, കുമ്പഡാജെ പഞ്ചായത്ത് പ്രസിഡന്റ് പി.ഹമീദ്, കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.മുരളി, മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.വി.മിനി, ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ, കാസര്‍കോട് മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍ വിമല ശ്രീധര, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എം.വി.ബാലകൃഷ്ണന്‍, ടി.കൃഷ്ണന്‍, കരുണ്‍ താപ്പ, സി.എം.എ ജലീല്‍, ബി.അബ്ദുള്‍ ഗഫൂര്‍, നാഷണല്‍ അബ്ദുള്ള എന്നിവര്‍ സംസാരിച്ചു. എ.ഡി.എം കെ.നവീന്‍ ബാബു സ്വാഗതവും റവന്യു ഡിവിഷണല്‍ ഓഫീസര്‍ അതുല്‍ എസ് നാഥ് നന്ദിയും പറഞ്ഞു. വകുപ്പ് ജില്ലാതല ഓഫീസര്‍മാര്‍, റവന്യു സബ് ഓഫീസര്‍മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.