ഓണം : ഗതാഗത കുരുക്ക് നിയന്ത്രിക്കാൻ കണ്ണൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പോലീസ്.
Newsofkeralam | a online news portal
കണ്ണൂർ: ഓണം പ്രമാണിച്ചു കണ്ണൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്കും ക്രമസമാധാന പ്രശ്നങ്ങളും ഒഴിവാക്കാൻ കണ്ണൂർ സിറ്റി പോലീസ് ട്രാഫിക്ക് പരിഷ്കരണം ഏർപ്പെടുത്തി. കണ്ണൂർ ടൗൺ, കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ പരിധികളിലുമാണ് പാർകിംഗ് നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും നടപ്പിലാക്കിയതായി കണ്ണൂർ എ.സി.പി എം. പി ആസാദ് അറിയിച്ചു. ഓണത്തിന് മുന്നോടിയായി നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ഓഗസ്ത് 31 വരെ കണ്ണൂർ കോർപറേഷൻ സൗജന്യമായി പാര്‍ക്കിംഗ് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ സ്റ്റേഡിയത്തിന് സമീപത്തെ മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ്, കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍റ്, കെ വി ആര്‍ ടവറിന് സമീപത്തെ ദയ മെഡിക്കല്‍സിന്‍റെ ഗ്രൗണ്ട്, കാള്‍ടെക്സ് ഗാന്ധി സര്‍ക്കിളിന് സമീപം പഴയ എസ് ബി ഐ ബില്‍ഡിംഗ് ഗ്രൗണ്ട്, താണ ബസ് സ്റ്റോപ്പിന് പിറകുവശത്തെ ഗ്രൗണ്ട്, മുനിസിപ്പല്‍ സ്കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് സൗജന്യ പാര്‍ക്കിംഗ് ഏർപ്പെടുത്തിയത്. നഗരത്തില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി കണ്ണൂരിലേക്കുള്ള ഭാരവാഹനങ്ങള്‍ വൈകുന്നേരം 4 മണി മുതല്‍ രാത്രി 10 മണി വരെ കണ്ണപുരം, എടക്കാട് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യിപ്പിക്കുന്നതാണ്. താല്‍ക്കാലികമായി തെരുവോരക്കച്ചവടത്തിന് മാര്‍ക്ക് ചെയ്ത് അനുമതി നല്‍കിയ സ്ഥലത്തിന് പുറമെയുള്ള സ്ഥലങ്ങളില്‍ കച്ചവടത്തിന് പൂര്‍ണ്ണനിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. പയ്യാമ്പലം ബീച്ച്, മുഴപ്പിലങ്ങാട് ബീച്ച്, വളപട്ടണം പാലം, അടക്കമുള്ള എല്ലാ പോയിന്റിലും കൂടുതൽ ഷാഡോ പോലീസിനെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ, മോഷണം, മാലപൊട്ടിക്കൽ, ലഹരി ഉപയോഗം, സ്ത്രീകളെ ശല്യം ചെയ്യുന്നത്, അശ്രദ്ധമായ ഡ്രൈവിംഗ് തുടങ്ങിയ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി യൂണിഫോമിലും മഫ്തിയിലുമായി 17 ബീറ്റുകളിലായി 54 ഉദ്യോഗസ്ഥരെ ബീറ്റ് പട്രോളിംഗിനായി നിയോഗിച്ചിട്ടുണ്ട്. ഗതാഗത നിയന്ത്രണത്തിനായി അധികമായി 50 പോലീസുകാരെയും ഷാഡോ പോലീസുകാരെയും നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ വിന്യസിക്കുമെന്നും ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയിലുള്ള അനധികൃത പാര്‍ക്കിംഗ് പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതാണെന്നും കണ്ണൂർ എ.സി.പി എം. പി ആസാദ് അറിയിച്ചു. നഗരഗതാഗതം സുഗമമാക്കുന്നതിനുള്ള നടപടികളില്‍ എല്ലാവരും പൂര്‍ണ്ണമായും സഹകരിക്കണമെന്ന് പോലീസ്, കണ്ണൂർ കോർപറേഷൻ അറിയിച്ചു.
• അബൂബക്കർ പുറത്തീൽ, ന്യൂസ് ഓഫ് കേരളം, കണ്ണൂർ ഡെസ്ക്.

Comments